ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ പക്ഷികളെ കൊന്നൊടുക്കിയ കർഷകർക്ക് നൽകേണ്ട നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിൽ കാലതാമസമുണ്ടാകുമെന്ന് സൂചന. മുൻവർഷത്തെ നഷ്ടപരിഹാര ഇനത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകാനുള്ള 2.28 കോടി രൂപ ഇനിയും ലഭിക്കാത്തതാണ് ഇതിന് തടസ്സമാകുന്നത്.(Bird flu Compensation may be delayed)
ജില്ലയിൽ ഇതിനോടകം 13 ഇടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ 28,000 പക്ഷികളെ കൊന്നൊടുക്കിയിരുന്നു. രോഗം പുതുതായി സ്ഥിരീകരിച്ച ഇടങ്ങളിൽ വെള്ളിയാഴ്ച മുതൽ ആരംഭിച്ച നടപടികളിലൂടെ 13,000 പക്ഷികളെ കൂടി കൊല്ലാനാണ് ലക്ഷ്യമിടുന്നത്.
പക്ഷിപ്പനി കൂടുതൽ മേഖലകളിലേക്ക് പടരുന്നത് കൊല്ലേണ്ടി വരുന്ന പക്ഷികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഇടയാക്കും. ഇത് കർഷകരുടെ സാമ്പത്തിക ബാധ്യത ഇരട്ടിയാക്കുന്നു.