ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ചിക്കൻ വിഭവങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹോട്ടൽ-വ്യാപാര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. ശീതീകരിച്ച മാംസത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലുടമകളുടെ സംഘടനയും പൗൾട്രി ഫെഡറേഷനും ജില്ലാ കളക്ടർക്ക് നിവേദനം നൽകി.(Bird flu, Chicken ban continues in Alappuzha)
ചിക്കൻ വിഭവങ്ങൾ വിൽക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തി. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഈ മാസം 31 വരെയാണ് നിലവിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 31-ന് ശേഷം സാഹചര്യം വിലയിരുത്തി മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയുള്ളൂ എന്ന് ജില്ലാ കളക്ടർ അറിയിച്ചു. പുറത്തുനിന്നും എത്തിക്കുന്ന ശീതീകരിച്ച മാംസം വിൽക്കാൻ അനുവദിക്കണമെന്ന ഹോട്ടലുടമകളുടെ ആവശ്യം കളക്ടർ അംഗീകരിച്ചില്ല. നിലവിലെ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 24,309 പക്ഷികളെയാണ് കൊന്നൊടുക്കിയത്. പക്ഷിപ്പനി കണ്ടെത്തിയ പ്രദേശങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നു വരികയാണ്.