പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉദ്യോഗസ്ഥ ഗൂഢാലോചനയ്ക്ക് തെളിവുകൾ ലഭിച്ചതോടെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിനാണ് ഗൂഢാലോചനയിൽ മുഖ്യപങ്കെന്ന് എസ്.ഐ.ടി. കണ്ടെത്തി.(Arrested Baiju found to have a key role in high-level conspiracy in Sabarimala gold theft case )
2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണ പാളികൾ കൈമാറുമ്പോൾ, തിരുവാഭരണം കമ്മീഷണറായിരുന്ന കെ.എസ്. ബൈജു മനഃപൂർവ്വം വിട്ടുനിന്നു എന്നാണ് എസ്.ഐ.ടി.യുടെ കണ്ടെത്തൽ. മറ്റു ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്താതെ സ്വർണ്ണക്കൊള്ളയ്ക്ക് വഴി ഒരുക്കിയത് ബൈജുവിന്റെ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ഇന്നലെ രാത്രി തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് എസ്.ഐ.ടി. സംഘം ബൈജുവിനെ അറസ്റ്റ് ചെയ്തത്. കേസിലെ ഏഴാം പ്രതിയാണ് ഇദ്ദേഹം. 'ദ്വാരപാലക പാളികൾ കടത്തിയ' കേസിലാണ് നിലവിലെ അറസ്റ്റ്. ഇന്ന് ഉച്ചയോടുകൂടി പത്തനംതിട്ട റാന്നി കോടതിയിൽ ഹാജരാക്കുന്ന ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ശബരിമലയിലെ സ്വർണപാളി മോഷണവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥ തലത്തിൽ വലിയ അട്ടിമറിയും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്വർണപാളി കടത്താനായി ഉണ്ണികൃഷ്ണൻ പോറ്റിയെ ഇവർ സഹായിച്ചതായും തെളിഞ്ഞിട്ടുണ്ട്.
നിലവിൽ ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് എസ്.ഐ.ടി. അന്വേഷണം നടത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു, ദേവസ്വം മുൻ സെക്രട്ടറി ജയശ്രീ എന്നിവരുടെ അറസ്റ്റും ഉടനുണ്ടായേക്കും എന്നാണ് സൂചന. കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീളാനും സാധ്യതയേറെയാണ്.