

പത്തനംതിട്ട: തോമ്പിക്കണ്ടം അസംബ്ലീസ് ഓഫ് ക്രൈസ്റ്റ് ചർച്ചിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ അടിപിടി, റാന്നി താലൂക്ക് ആശുപത്രിയിൽ കൂട്ടത്തല്ലായി മാറിയതിനെ തുടർന്ന് 19 പേരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനുമാണ് അറസ്റ്റ്.(Argument at a place of worship escalates into a clash, 19 people arrested in Ranni)
ഞായറാഴ്ച രാവിലെ എട്ടിന് തോമ്പിക്കണ്ടം അസംബ്ലീസ് ഓഫ് ക്രൈസ്റ്റ് ചർച്ചിലാണ് തർക്കമുണ്ടായത്. ചർച്ച് സ്ഥാപകനായ പാസ്റ്റർ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയിരുന്നു. എന്നാൽ, ഞായറാഴ്ച രാവിലെ മറുവിഭാഗം ആരാധനാലയത്തിൽ പ്രവേശിച്ച് പ്രാർഥന തുടങ്ങിയതോടെയാണ് സംഘർഷം ആരംഭിച്ചത്. തർക്കം പിന്നീട് അടിപിടിയിൽ കലാശിച്ചു.
അടിപിടിയിൽ പരിക്കേറ്റ മൂന്നുപേരുമായി ഇരുവിഭാഗവും രാവിലെ 9.15-ഓടെ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതോടെയാണ് സംഘർഷം ആശുപത്രിയിലേക്ക് മാറിയത്. പരിക്കേറ്റവരിൽ കോഴഞ്ചേരി കാവുങ്കൽ വി.ജെ. സൈമൺ (67), എരുമേലി ഓലിക്കൽ ജോസ് ജോർജ് (54), ഇടമുറി പള്ളിപ്പറമ്പിൽ സജി ഡാനിയേൽ (44) എന്നിവർ ഉൾപ്പെടുന്നു.
അത്യാഹിത വിഭാഗത്തിന് മുന്നിൽ വെച്ച് ഇരുവിഭാഗവും തമ്മിൽ കൂട്ടത്തല്ലുണ്ടാവുകയായിരുന്നു. അത്യാഹിത വിഭാഗത്തിന് മുൻപിലുണ്ടായിരുന്ന കസേരകളും ഹെൽമെറ്റുകളും എടുത്തെറിഞ്ഞു. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രോഗികൾ ഭയന്നോടി. ഹൃദയാഘാതത്തിന് ചികിത്സ തേടിയെത്തിയവർ ഉൾപ്പെടെയുള്ളവർ ഓടിയവരിൽ ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൂട്ടത്തല്ലിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തള്ളിയിടുകയും ഹെൽമെറ്റ് കൊണ്ടുള്ള ഏറ് ഏൽക്കുകയും ചെയ്തു. ഡ്യൂട്ടി ഡോക്ടർ അജാസിൻ്റെ വാക്കുകളിൽ, "അത്യാഹിതവിഭാഗത്തിലേക്ക് കടക്കാനാകാത്തവിധം ഭീകരാന്തരീക്ഷമാണുണ്ടായത്." പോലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയതും പ്രതികളെ കസ്റ്റഡിയിലെടുത്തതും. രാത്രി അടൂർ കോടതിയിൽ ഹാജരാക്കിയ 19 പ്രതികളെയും പിന്നീട് ജാമ്യത്തിൽ വിട്ടു.