പത്തനംതിട്ട: ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ദിനത്തിലുണ്ടായ ആചാരലംഘനത്തിന് പരിഹാരമായി നിശ്ചയിച്ച ക്രിയകൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ച് മണിക്ക് 'വിളിച്ചു ചൊല്ലി പ്രായശ്ചിത്തം' നടത്തുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.(Aranmula Vallasadya ritual violation, Remedial actions begin today)
കഴിഞ്ഞ അഷ്ടമിരോഹിണി വള്ളസദ്യ ദിവസം ഭഗവാന് നിവേദിക്കുന്നതിന് മുൻപ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പിയതാണ് വിവാദത്തിന് കാരണമായത്. ആചാരപ്രകാരം ഭഗവാന് നിവേദിച്ച ശേഷമേ സദ്യ വിളമ്പാവൂ എന്ന നിയമം ലംഘിക്കപ്പെട്ടതായി ക്ഷേത്രം തന്ത്രി സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് തന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പരിഹാരക്രിയകൾ നിശ്ചയിച്ചത്.
ഇന്ന് വൈകിട്ട് ക്ഷേത്രത്തിൽ പ്രത്യേക പ്രായശ്ചിത്ത ചടങ്ങുകൾ നടക്കും. ഫെബ്രുവരി 5-ന് ക്ഷേത്രത്തിൽ വീണ്ടും വള്ളസദ്യ നടത്തും. അഷ്ടമിരോഹിണി ദിനത്തിൽ തയ്യാറാക്കിയ എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തിയാണ് അന്ന് സദ്യ ഒരുക്കുന്നത്.