കൊല്ലം: ഉത്സവത്തിനിടെയുണ്ടായ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട ഹരികൃഷ്ണന്റെ വേർപാടോടെ അനാഥമായത് ഒരു കുടുംബം മാത്രമല്ല, പ്രതീക്ഷകൾ കൂടിയാണ്. രോഗബാധിതരായ അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഈ 18 വയസ്സുകാരൻ.(An 18-year-old was killed in a mob lynching during a festival in Kollam)
രാജ്യത്തെ സേവിക്കണമെന്ന ഉറച്ച ആഗ്രഹത്തോടെ പട്ടാളക്കാരനാകാൻ കഠിന പരിശ്രമത്തിലായിരുന്നു ഹരികൃഷ്ണൻ. അടുത്ത മാസം നടക്കാനിരിക്കുന്ന ആർമി പരീക്ഷയ്ക്കായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. കിലോമീറ്ററുകളോളം ഓടി നടത്തിയ കഠിന പരിശീലനങ്ങൾ ഒടുവിൽ ഒരു സംഘം നടത്തിയ ക്രൂരമായ മർദ്ദനത്തിന് മുന്നിൽ അവസാനിച്ചു.
ജയസേനന്റെയും കൈയ്ക്ക് വൈകല്യമുള്ള അമ്മ രജനിയുടെയും മരുന്നിനും മറ്റ് വീട്ടുകാര്യങ്ങൾക്കുമായി പഠനത്തോടൊപ്പം ചെറിയ ജോലികൾ ചെയ്താണ് ഹരികൃഷ്ണൻ പണം കണ്ടെത്തിയിരുന്നത്. സഹോദരിയുടെ വീട്ടിൽ ഉത്സവം കാണാനെത്തിയതായിരുന്നു ഹരികൃഷ്ണൻ. ഘോഷയാത്രയ്ക്കിടെ തന്റെ അമ്മയെ അസഭ്യം വിളിച്ച സംഘാടകനെ ഒന്ന് തിരിഞ്ഞുനോക്കിയതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.

