പത്തനംതിട്ട: അവയവദാനത്തിലൂടെ 5 പേർക്ക് പുതുജീവൻ നൽകി കേരളത്തിന്റെ നൊമ്പരമായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന് ഇന്ന് നാട് വിടചൊല്ലും. പത്തനംതിട്ട നെടുങ്ങാടപ്പള്ളിയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന കുഞ്ഞിനെ അവസാനമായി ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.(Alin Sherin Abraham becomes Kerala’s youngest organ donor, funeral begins at home)
മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ എട്ടോടെ മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിവരെ വീട്ടിൽ പൊതുദർശനം തുടരും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ വീട്ടിലെ പ്രാർത്ഥനകൾ പൂർത്തിയാക്കി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.
വൈകിട്ട് നാല് മണിയോടെ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം നടക്കും. പത്ത് മാസം മാത്രം പ്രായമുള്ള ആലിനെ വീട്ടിലെത്തിച്ചപ്പോൾ വിതുമ്പലടക്കാനാവാതെ നിൽക്കുന്ന നാടിന്റെ കാഴ്ച ഹൃദയഭേദകമായിരുന്നു. ഫെബ്രുവരി അഞ്ചിന് കോട്ടയം പള്ളത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് അരുൺ എബ്രഹാമിന്റേയും ഷെറിന്റേയും മകളായ ആലിന് ഗുരുതരമായി പരിക്കേറ്റത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചതോടെ, കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സന്നദ്ധരാവുകയായിരുന്നു. വൃക്കകൾ, ഹൃദയം, കരൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. അവയവദാന ചരിത്രത്തിൽ തന്നെ ഇത്രയും പ്രായം കുറഞ്ഞ ഒരു ദാതാവ് കേരളത്തിൽ ആദ്യമായാണ്. ഈ വലിയ മാതൃകയെ മുൻനിർത്തി സംസ്ഥാന സർക്കാർ ആലിന് ഔദ്യോഗിക ബഹുമതികളോടെയാണ് വിട നൽകുന്നത്.



