മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ എ.കെ. ബാലൻ ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കാണുമ്പോഴുണ്ടാകുന്ന വിഭ്രാന്തിയാണിതെന്നും പി.എം.എ. സലാം. ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലാണെന്ന ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(AK Balan’s propaganda is madness, says PMA Salam)
നട്ടാൽ മുളയ്ക്കാത്ത കള്ളം പറയുക എന്നത് സിപിഎമ്മിന്റെയും എ.കെ. ബാലന്റെയും സ്വഭാവമാണെന്ന് സലാം പരിഹസിച്ചു. പറയുന്ന കാര്യങ്ങൾ തെളിയിക്കാൻ അവർക്ക് സാധിക്കുന്നില്ല. ലീഗിന് ജമാഅത്തെ ഇസ്‌ലാമിയുമായി നേരിട്ട് ബന്ധമില്ലെന്നും എന്നാൽ വെൽഫെയർ പാർട്ടിയുമായി രാഷ്ട്രീയമായ ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എം. ഷാജി ജമാഅത്തിന്റെ സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞാൽ അത് ലോകത്താരും വിശ്വസിക്കില്ല. ഇത്തരം പ്രസ്താവനകൾ നടത്തി ബാലൻ ജീവിച്ചുപോകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേരാമ്പ്രയിലെ സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ ഇടതുപക്ഷം ഹീനമായ പ്രചാരവേലയാണ് നടത്തുന്നത്. ഇതെല്ലാം എൽഡിഎഫിന്റെ പരാജയ ഭീതിയാണ് വ്യക്തമാക്കുന്നതെന്ന് പി.എം.എ. സലാം പറഞ്ഞു.

