തിരുവനന്തപുരം: ഐഎസ്ആർഒയുടെ പിഎസ്എൽവി വിക്ഷേപണങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവൽ (Ajit Doval) തിരുവനന്തപുരത്തെത്തി. വിഎസ്എസ്സിയിലെ (VSSC) ശാസ്ത്രജ്ഞരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിക്ഷേപണ പരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നേരിട്ടെത്തുന്നത് ഇതാദ്യമാണ്.
മൂന്ന് ദിവസം തിരുവനന്തപുരത്ത് താമസിച്ച് വിവരങ്ങൾ ശേഖരിച്ച ഡോവൽ, വിക്ഷേപണങ്ങളിൽ അട്ടിമറി നടന്നതായി സൂചനകളില്ലെന്ന് റിപ്പോർട്ട് നൽകി. പരാജയത്തിന് പിന്നിൽ സാങ്കേതിക കാരണങ്ങളാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഡൽഹിയിൽ മടങ്ങിയെത്തിയ അദ്ദേഹം അന്വേഷണ റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ചു. പരാജയത്തിന്റെ കാരണങ്ങളും വരുംകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സാധാരണയായി വിക്ഷേപണ പരാജയങ്ങൾ ഐഎസ്ആർഒ ആന്തരികമായി അന്വേഷിക്കാറാണ് പതിവ്. എന്നാൽ ഇന്ത്യയുടെ ബഹിരാകാശ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്ര സർക്കാർ അതീവ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്.
ഭാവി വിക്ഷേപണങ്ങളിൽ സുരക്ഷയും കൃത്യതയും ഉറപ്പാക്കാൻ വിഎസ്എസ്സിയിലും ഐഎസ്ആർഒയിലും കൂടുതൽ കർശനമായ പരിശോധനകൾ നടപ്പിലാക്കാൻ ഈ റിപ്പോർട്ട് വഴിതെളിക്കും.

