മലപ്പുറം: ജാമ്യ വ്യവസ്ഥയനുസരിച്ച് സ്റ്റേഷനിലെത്തി ഒപ്പിടാൻ കഴിയില്ലെന്ന് ഭീഷണിപ്പെടുത്തുകയും വണ്ടൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് പിടിയിലായി. കാളികാവ് സ്വദേശി വിഷ്ണുവിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.(Accused arrested for creating chaos in police station)
പഴയ ക്രിമിനൽ കേസുകളിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ മാസവും സ്റ്റേഷനിലെത്തി ഒപ്പിടാൻ വിഷ്ണു ബാധ്യസ്ഥനാണ്. എന്നാൽ തനിക്ക് വരാൻ കഴിയില്ലെന്ന് ഇയാൾ ഫോണിലൂടെ പൊലീസിനെ വിളിച്ചറിയിച്ചു. നിർബന്ധമായും എത്തണമെന്ന് പറഞ്ഞതോടെ പൊലീസുകാരെ ഫോണിലൂടെ അസഭ്യം പറഞ്ഞു.
ഫോൺ വിളിച്ചതിന് പിന്നാലെ മദ്യലഹരിയിൽ വിഷ്ണു നേരിട്ട് വണ്ടൂർ സ്റ്റേഷനിലെത്തി. അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ തട്ടിക്കയറുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. അതിക്രമത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ വൈകുന്നേരത്തോടെ പൊലീസ് തിരഞ്ഞുപിടിച്ച് പിടികൂടുകയായിരുന്നു. നിലവിൽ വിവിധ സ്റ്റേഷനുകളിലായി 11-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു.



