കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ പുണരുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. വാക്കിന് ഒരു വിലയുമില്ലാത്ത വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും പിണറായി നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം പോലും മിണ്ടാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.(A man whose words have no value, Mullappally Ramachandran against Chief Minister Pinarayi Vijayan)
സ്വന്തം രക്തസാക്ഷി കുടുംബങ്ങളോട് പോലും നീതി പുലർത്താത്തവരാണ് സിപിഎമ്മുകാർ. കള്ള് ഷാപ്പിൽ കത്തിക്കുത്തേറ്റ് മരിച്ചവരെപ്പോലും രക്തസാക്ഷികളായി ചിത്രീകരിക്കുന്ന രീതിയാണ് അവരുടേതെന്ന് മുല്ലപ്പള്ളി പരിഹസിച്ചു.
വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് പിണറായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് സമാഹരിച്ച ഫണ്ട് ആരും ദുരുപയോഗം ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി കോടികൾ ഒഴുക്കിയാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. എന്നാൽ അവർക്ക് സീറ്റ് ലഭിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

