വയനാട്: മാനന്തവാടിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ കുട്ടിയെ കാണാതായത് തട്ടിക്കൊണ്ടുപോകൽ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.(4-year-old girl kidnapped, Accused in custody)
കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് ദ്വാരകയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായത്. നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ, ഏകദേശം രണ്ട് മണിക്കൂറിന് ശേഷം ഏഴ് കിലോമീറ്റർ അകലെയുള്ള തരുവണയിൽ വെച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു. രാത്രി 9.45-ഓടെയാണ് ഒറ്റപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
ദ്വാരകയിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള തരുവണയിൽ നാലുവയസ്സുകാരി എങ്ങനെ എത്തി എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ഒരാൾ കുട്ടിയെ സ്കൂട്ടറിൽ ഇരുത്തി കൊണ്ടുപോകുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും സഹായിച്ചത്.



