പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ ആന്ധ്ര സ്വദേശികളായ അയ്യപ്പഭക്തരെ കബളിപ്പിച്ച് അധിക തുക തട്ടിയെടുത്ത കേസിൽ നാല് ഡോളി തൊഴിലാളികൾ അറസ്റ്റിലായി. വണ്ടിപ്പെരിയാർ, കുമളി, പാമ്പനാർ, പെരുവന്താനം സ്വദേശികളാണ് അറസ്റ്റിലായത്.( 4 dolly workers arrested for cheating Ayyappa devotees in Sabarimala)
വിനോജിത്ത് (35, വണ്ടിപ്പെരിയാർ, മഞ്ചുമല), സുമൻരാജ് (34, കുമളി, ചെങ്കറ എസ്റ്റേറ്റ്), സന്തോഷ് (49, ഇടുക്കി, പാമ്പനാർ), ഗിരീഷ് (34, പെരുവന്താനം, കല്ലും കുന്നേൽ) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രാ ഗുണ്ടൂർ സ്വദേശിയായ വീരങ്കി സാംബവശിവ (42) ആണ് തട്ടിപ്പിനിരയായത്.
പമ്പയിൽ നിന്ന് ഡോളിയിൽ സന്നിധാനത്തെത്തിച്ച് തിരികെ കൊണ്ടുവരുന്നതിന് ദേവസ്വം ബോർഡ് നിശ്ചയിച്ച 12,500 രൂപയ്ക്ക് പുറമെ, 11,500 രൂപ അധികമായി ഈ തൊഴിലാളികൾ കൈപ്പറ്റി കബളിപ്പിക്കുകയായിരുന്നു.
പമ്പ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കിരൺ വി.എസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ, വിവരം അറിഞ്ഞ് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ പമ്പ പോലീസ് ഇൻസ്പെക്ടർ മനോജ് സി.കെ, സബ് ഇൻസ്പെക്ടർ കിരൺ വി.എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജസ്റ്റിൻരാജ് എന്നിവരടങ്ങിയ സംഘം സാഹസികമായി പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ മാസവും സമാനമായ തട്ടിപ്പ് നടത്തിയ രണ്ട് ഡോളി തൊഴിലാളികളെ പമ്പ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശബരിമല ദർശനത്തിനെത്തിയ കാസർഗോഡ് സ്വദേശികളുടെ സംഘത്തെ കബളിപ്പിച്ച് 10,000 രൂപ തട്ടിയെടുത്ത കേസിലാണ് പീരുമേട് സ്വദേശികളായ കണ്ണൻ (31), രഘു ആർ (27) എന്നിവർ അറസ്റ്റിലായത്.
തിരക്കുമൂലം തീർത്ഥാടകരെ നിയന്ത്രിച്ചിരുന്ന സമയത്ത്, കൂടുതൽ സമയം ക്യൂവിൽ നിൽക്കാതെ ശബരിമലയിൽ ദർശനം നടത്തി തരാം എന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി വാവര് നടക്ക് സമീപത്ത് എത്തിച്ചശേഷം ഇവർ കടന്നുകളയുകയായിരുന്നു.