തൃശൂർ: ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്കായ പുത്തൂരിൽ ഗുരുതര സുരക്ഷാ വീഴ്ച. സുവോളജിക്കൽ പാർക്കിലെ പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പത്ത് മാനുകൾ ചത്തു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.(10 deer killed in stray dog attack in Zoological park)
കാടിൻ്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ മൃഗങ്ങൾ സ്വതന്ത്രമായി വിഹരിക്കുന്ന വിസ്മയ ലോകമാണ് തൃശ്ശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്ക്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്ക്, രാജ്യത്തെ ആദ്യത്തെ ഡിസൈനർ സൂ എന്നീ നേട്ടങ്ങളോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഇത് നാടിന് സമർപ്പിച്ചത്.
നിലവിൽ സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് മാത്രമായിരുന്നു മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പ്രവേശനം അനുവദിച്ചിരുന്നത്. പൊതുജനങ്ങൾക്കുള്ള പ്രവേശന തീയതി പിന്നീട് അറിയിക്കാനിരിക്കെയാണ് ഈ സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്നത്. തെരുവുനായ്ക്കൾ എങ്ങനെയാണ് മൃഗങ്ങളെ പാർപ്പിച്ചിരുന്ന മേഖലയിലേക്ക് പ്രവേശിച്ചതെന്നതിൽ പാർക്ക് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.