കൊച്ചി : ശബരിമല വിമാനത്താവള പദ്ധതിക്കായി ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ. ഭൂമി തങ്ങളുടേതാണെന്ന സർക്കാരിന്റെ വാദം പാലാ സബ് കോടതി തള്ളിയ സാഹചര്യത്തിലാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് അപ്പീൽ നൽകാൻ നിർദ്ദേശം നൽകിയത്.(Sabarimala airport land dispute, State government moves High Court)
കേസിൽ സർക്കാരിന്റെ ഉടമസ്ഥാവകാശ വാദം കോടതി അംഗീകരിച്ചില്ല. ആറ് വർഷമായി തുടരുന്ന നിയമപോരാട്ടത്തിലാണ് സർക്കാരിന് ഈ തിരിച്ചടി നേരിട്ടത്. നേരത്തെ ഭൂമി ഏറ്റെടുക്കാനായി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് എന്തിനാണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. വലിയ വിമാനത്താവളങ്ങൾക്ക് പോലും 1200 ഏക്കർ ഭൂമി മതിയെന്നിരിക്കെ ഇത്രയധികം ഭൂമി ഏറ്റെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാവി വികസനത്തിന് ഇത്രയും ഭൂമി വേണമെന്ന വാദം വ്യക്തമായ റിപ്പോർട്ടുകളുടെ അഭാവത്തിൽ കോടതി തള്ളി. പദ്ധതിയുമായി മുന്നോട്ട് പോകാൻ പുതിയ സോഷ്യൽ ഇംപാക്ട് അസസ്‌മെന്റ് നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.



