തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് അതിരൂക്ഷമായ ഭാഷയിൽ മറുപടി നൽകി മന്ത്രി വി. ശിവൻകുട്ടി. സതീശന്റേത് തരംതാണ നിലപാടാണെന്നും തങ്ങൾ തിരിച്ചടിച്ചാൽ അദ്ദേഹം പേടിച്ച് മൂത്രമൊഴിച്ചു പോവുമെന്നും മന്ത്രി പരിഹസിച്ചു.(Minister V Sivankutty responds to VD Satheesan’s insult)
താൻ ആർ.എസ്.എസിനെതിരെ പോരാടുമ്പോൾ സതീശൻ വള്ളിനിക്കറിട്ട് നടക്കുകയായിരുന്നു. ആർ.എസ്.എസിന് മുന്നിൽ നട്ടെല്ല് വളച്ചത് ‘വിനായക് ദാമോദർ സതീശൻ’ ആണെന്നും മന്ത്രി തിരിച്ചടിച്ചു.
താൻ പേടിച്ചു പോയി എന്ന ബോർഡുകൾ പലയിടത്തും കണ്ടു. തങ്ങളുടെ മാന്യത കൊണ്ടാണ് പ്രതികരിക്കാത്തത്. അണികളെ ആവേശഭരിതരാക്കാൻ അച്ഛന്റെ പ്രായമുള്ളവരെ പോലും അധിക്ഷേപിക്കുന്ന ശൈലിയാണ് സതീശന്റേത്. എന്ത് ചോദിച്ചാലും പഴയ കൈയ്യാങ്കളിയെക്കുറിച്ച് മാത്രമാണ് സതീശന് പറയാനുള്ളത്. മന്ത്രിയായതുകൊണ്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ആളുകളെ കൂട്ടി മറുപടി പറയാൻ തനിക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോണിയാ ഗാന്ധിയെ നിയമപരമായി ചോദ്യം ചെയ്യണം. ക്രിമിനൽ കേസ് പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി എങ്ങനെയാണ് സോണിയാ ഗാന്ധിയുടെ കയ്യിൽ ചരട് കെട്ടിയതെന്ന് വ്യക്തമാക്കണം. ബെല്ലാരിയിലെ സ്വർണ്ണ വിൽപ്പന വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും ശിവൻകുട്ടി ആരോപിച്ചു. പ്രതിപക്ഷത്തിന്റെ സത്യഗ്രഹ സമരത്തിനിടെ വി.ഡി. സതീശൻ നടത്തിയ പ്രസംഗമാണ് പോര് കടുപ്പിച്ചത്. ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ പഠിക്കേണ്ടി വരുന്നത് കുട്ടികളുടെ ഗതികേടാണെന്ന് സതീശൻ പരിഹസിച്ചിരുന്നു.



