കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസം തികയാറായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടിയെ ഹൈക്കോടതി ചോദ്യം ചെയ്തു. ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുമ്പോൾ കടുത്ത പരാമർശങ്ങൾ നടത്തിയത്.(Serious situation, High Court against the government in the Sabarimala gold theft case)
90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. കുറ്റപത്രം വൈകുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കും. പൊതുജനങ്ങൾക്ക് ഇതിൽ സംശയമുണ്ടാകുന്നത് സ്വാഭാവികമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റ് അനിവാര്യമാണെങ്കിലും സുപ്രീം കോടതി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചുതന്നെയാകണം നടപടികളെന്നും പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കി. ദേവസ്വം മിനുട്സിൽ ‘സ്വർണ്ണപ്പാളി’ എന്നത് വെട്ടി ‘ചെമ്പ്’ എന്ന് തിരുത്തിയത് മുൻ പ്രസിഡന്റ് എ. പത്മകുമാറാണെന്ന് ഉറപ്പാക്കാനായി കൈയ്യെഴുത്ത് സാംപിളുകൾ ശേഖരിച്ചിരുന്നു.
അഴിമതി നിരോധന നിയമം നിലനിൽക്കുന്നതിനാൽ, സർക്കാരിൽ നിന്നും ദേവസ്വം ബോർഡിൽ നിന്നും പ്രോസിക്യൂഷൻ അനുമതി ലഭിക്കണം. അന്തിമ റിപ്പോർട്ട് തയ്യാറായാൽ മാത്രമേ ഇതിന് അപേക്ഷിക്കാനാവൂ.



