Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeEditors Pickനിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൽ 'കൂട്ടായ നേതൃത്വം', പ്രചാരണ സമിതി അധ്യക്ഷനായി രമേശ്...

നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൽ ‘കൂട്ടായ നേതൃത്വം’, പ്രചാരണ സമിതി അധ്യക്ഷനായി രമേശ് ചെന്നിത്തല എത്തിയേക്കും, സണ്ണി ജോസഫ് മത്സര രംഗത്തേക്ക്, ശശി തരൂർ കടുത്ത അതൃപ്തിയിൽ ? | Assembly elections

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ കൂട്ടായ നേതൃത്വവുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. ഡൽഹിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചയിലാണ് നിർണ്ണായക തീരുമാനങ്ങളുണ്ടായത്. (Assembly elections, Collective leadership in Congress)

തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ നിയോഗിക്കാനാണ് പ്രാഥമിക ധാരണ. നിലവിലെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഇത്തവണ മത്സരരംഗത്തുണ്ടാകും. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാളെ കണ്ടെത്തേണ്ടി വരും. കെ.സി. ജോസഫ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകൾക്കാണ് മുൻഗണനയെങ്കിലും ആന്റോ ആന്റണി, ഷാഫി പറമ്പിൽ എന്നീ എം.പിമാരെ പരിഗണിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

ഹൈക്കമാൻഡ് നൽകിയ നിർദ്ദേശങ്ങൾ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പ്രശ്നരഹിതമായി എത്രയും വേഗം പൂർത്തിയാക്കണമെന്നാണ്. ഭൂരിപക്ഷം സിറ്റിംഗ് എം.എൽ.എമാരും വീണ്ടും ജനവിധി തേടും. ജനുവരി 27-ന് സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി ചേരും. തുടർന്ന് മേഖല തിരിച്ചുള്ള അവലോകന യോഗങ്ങളും നടക്കും.

ഡൽഹിയിൽ നടന്ന നിർണ്ണായകമായ ഈ യോഗത്തിൽ നിന്ന് ശശി തരൂർ എം.പി വിട്ടുനിന്നത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. കൊച്ചിയിലെ കെ.പി.സി.സി വേദിയിലുണ്ടായ അവഗണനയിൽ പ്രതിഷേധിച്ചാണ് വിട്ടുനിൽക്കൽ. തരൂരിനെ മനഃപൂർവ്വം അവഗണിച്ചിട്ടില്ലെന്നും കയ്യിൽ കിട്ടിയ പേപ്പറിലെ ക്രമം അനുസരിച്ചാണ് പേരുകൾ വായിച്ചതെന്നുമാണ് നിലപാട്.

ജനുവരി 19-ന് കൊച്ചിയിൽ നടന്ന കെ.പി.സി.സി ‘മഹാപഞ്ചായത്ത്’ പരിപാടിയിൽ താൻ അപമാനിക്കപ്പെട്ടെന്ന വികാരത്തിലാണ് അദ്ദേഹം. ഇതേത്തുടർന്ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് തരൂർ വിട്ടുനിന്നേക്കുമെന്നാണ് സൂചന. തരൂരുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് അദ്ദേഹത്തിന് പരാതിയുള്ളത്. പരിപാടിയുടെ ക്രമീകരണങ്ങളെക്കുറിച്ച് കൃത്യമായ വിവരം പാർട്ടി നേതൃത്വം മുൻകൂട്ടി നൽകിയില്ല. സമയപരിമിതിയുണ്ടെന്ന് അറിയിച്ച് തരൂരിന്റെ പ്രസംഗം നേരത്തെയാക്കി മാറ്റി. എന്നാൽ രാഹുൽ ഗാന്ധി വേദിയിലെത്തിയ ശേഷം മറ്റ് നേതാക്കൾക്ക് ദീർഘനേരം സംസാരിക്കാൻ അവസരം നൽകുകയും ചെയ്തു.

രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടന്ന പ്രധാന സെഷനുകളിൽ തന്നെ മനഃപൂർവ്വം തഴഞ്ഞുവെന്ന വികാരമാണ് തരൂരിനുള്ളത്. നേരത്തെ പാർട്ടിക്കെതിരെ പരസ്യ നിലപാടുകൾ എടുക്കില്ലെന്നും പൂർണ്ണമായും പാർട്ടിക്ക് വിധേയനായിരിക്കുമെന്നും തരൂർ നേതൃത്വത്തിന് ഉറപ്പ് നൽകിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala