കോഴിക്കോട്: ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ അപകീർത്തിപ്പെടുത്തിയതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. ദീപക്കിനെ മനഃപൂർവം സമൂഹവിചാരണ ചെയ്യാനാണ് ഷിംജിത ശ്രമിച്ചതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.(Deepak’s death, Shimjitha denied bail)
ഷിംജിതയ്ക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് റിപ്പോർട്ട് നൽകി. യുവാവിനെ അപകീർത്തിപ്പെടുത്തണമെന്ന ദുരുദ്ദേശത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതും പ്രചരിപ്പിച്ചതും. ഇതിലുണ്ടായ മാനഹാനി മൂലമാണ് ദീപക് ജീവനൊടുക്കിയത്. ദീപക്കിനെ ഷിംജിതയ്ക്ക് മുൻപരിചയമില്ലെന്നും അതിനാൽ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ ഈ വാദം കോടതി സ്വീകരിച്ചില്ല.
ഈ മാസം 16-നാണ് സ്വകാര്യ ബസിൽ വെച്ച് ദീപക്കിനെതിരെ മോശം പരാമർശങ്ങളോടെ ഷിംജിത വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ കടുത്ത മാനസിക വിഷമത്തിലായ ദീപക്കിനെ തൊട്ടടുത്ത ദിവസം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.



