തിരുവനന്തപുരം: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം യു.ഡി.എഫ് ഗൗരവമായി പരിഗണിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. സുധാകരന്റെ വാർത്താസമ്മേളനം ശ്രദ്ധാപൂർവ്വം കേട്ടുവെന്നും സി.പി.എം നേതൃത്വത്തെ രാഷ്ട്രീയമായി വെട്ടിലാക്കുന്ന നീക്കമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സണ്ണി ജോസഫ് പറഞ്ഞു.(Will take appropriate decision, Sunny Joseph on supporting G Sudhakaran)
ജി. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം യു.ഡി.എഫിൽ ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണ്. അദ്ദേഹത്തെപ്പോലൊരു മുതിർന്ന നേതാവ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത് രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സുധാകരൻ ഉന്നയിച്ച ഗൗരവകരമായ ആരോപണങ്ങൾക്ക് സി.പി.എമ്മിന് കൃത്യമായ മറുപടിയുണ്ടാകില്ല. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. ജി. സുധാകരനുമായി നിലവിൽ കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. മറ്റ് നേതാക്കൾ ആരെങ്കിലും അദ്ദേഹത്തോട് സംസാരിച്ചോ എന്ന കാര്യത്തിൽ അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെരുമ്പാവൂരിന്റെ കാര്യത്തിൽ പ്രത്യേക സസ്പെൻസൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

