പാലക്കാട്: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കോൺഗ്രസ് പ്രവർത്തകർ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ടെങ്കിലും, അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരിടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.(Will contest If the party says so, Rahul Mamkootathil in Palakkad)
പാർട്ടി പറഞ്ഞാൽ മത്സരിക്കും, വേണ്ടെന്ന് പറഞ്ഞാൽ ഇല്ല. നിലവിൽ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആളായതിനാൽ പ്രചാരണം നടത്താനാകില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. എം എൽ എയുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിനായാണ് അദ്ദേഹം ഇന്ന് മണ്ഡലത്തിലെത്തിയത്.
ജനുവരി 11-നാണ് മൂന്നാം ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസുകളിൽ നിയമനടപടികൾ സുപ്രീം കോടതിയിലേക്ക് നീങ്ങുകയാണ്. ആദ്യ ബലാത്സംഗക്കേസിൽ കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.

