പാലക്കാട്: തൃത്താല മണ്ഡലത്തിലെ വികസന നേട്ടങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിന് തയ്യാറാണോ എന്ന എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി എം.ബി. രാജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം നിശ്ചയിക്കപ്പെട്ടതിന് പിന്നാലെയാണ് മണ്ഡലതലത്തിലും ഇത്തരമൊരു ‘നേർക്കുനേർ’ പോരാട്ടത്തിന് വഴിയൊരുങ്ങുന്നത്.(UDF and I are ready for the debate, VT Balram accepts MB Rajesh’s challenge)
താൻ എംഎൽഎ ആയിരുന്ന 2011-16 കാലയളവിലെ പ്രവർത്തനങ്ങളും, എം.ബി. രാജേഷ് സേവനമനുഷ്ഠിച്ച 2021-26 കാലയളവിലെ പ്രവർത്തനങ്ങളും തമ്മിൽ താരതമ്യം ചെയ്യാമെന്ന് ബൽറാം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പത്ത് വർഷത്തെ പ്രവർത്തനപരിചയവും അഞ്ച് വർഷത്തെ ഭരണവും തമ്മിലുള്ള വ്യത്യാസം പോലും പരിഗണിക്കാതെ തുല്യമായ അഞ്ച് വർഷങ്ങൾ തമ്മിൽ മാറ്റുരയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
വെറും അവകാശവാദങ്ങൾക്കപ്പുറം വസ്തുതകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ തൃത്താലയിലെ ജനങ്ങൾ തന്നെ ആരാണ് മികച്ചതെന്ന് തീരുമാനിക്കട്ടെ. നിലവിലെ ഭരണത്തിൽ മണ്ഡലത്തിലെ ജനങ്ങൾ യഥാർത്ഥത്തിൽ സന്തുഷ്ടരാണോ എന്ന് സംവാദത്തിലൂടെ പുറത്തുവരും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം നടന്നാലുടൻ തൃത്താലയിലും ഇതിനായി വേദിയൊരുക്കാം.

