പാലക്കാട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ഉറപ്പാക്കുമെന്ന വാഗ്ദാനത്തിന് കരുത്തുപകരാൻ കെ.സി. വേണുഗോപാലും സ്ഥാനാർത്ഥി രമേഷ് പിഷാരടിയും കുഴൽമന്ദം വരെ കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്തു. ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായുള്ള ഈ പദ്ധതിയുടെ ഒരു ‘ട്രയൽ റൺ’ കൂടിയായിരുന്നു ഈ യാത്ര.(This is UDF’s guarantee, KC Venugopal and Ramesh Pisharody travel in KSRTC bus)
ദൈനംദിന ജോലികൾക്കും പഠനത്തിനുമായി ബസിനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാകുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് സർക്കാരുകൾ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. സ്ത്രീ യാത്രക്കാരുടെ ടിക്കറ്റിന് ആനുപാതികമായ തുക സബ്സിഡിയായി സർക്കാർ കെഎസ്ആർടിസിക്ക് നൽകുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇത് വെറുമൊരു തിരഞ്ഞെടുപ്പ് വാഗ്ദാനമല്ലെന്നും യുഡിഎഫിന്റെ ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളുടെ യാത്രാസ്വാതന്ത്ര്യവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുക എന്നതാണ് ഇന്ദിരാ ഗ്യാരണ്ടിയുടെ ലക്ഷ്യമെന്നും നേതാക്കൾ വ്യക്തമാക്കി.

