ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല. ജി. സുധാകരനെപ്പോലെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു നേതാവ് നിയമസഭയിൽ ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്റെ സ്ഥാനാർത്ഥിത്വം സി.പി.എമ്മിന് കനത്ത തിരിച്ചടിയാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.(The party will think collectively and take a decision, Ramesh Chennithala on G Sudhakaran’s announcement)
വിദ്യാർത്ഥി കാലഘട്ടം മുതൽ സുധാകരനെ അടുത്തറിയാമെന്നും ഇരു കുടുംബങ്ങളും തമ്മിൽ ബന്ധമുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു. ജി. സുധാകരൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ് നേതാവാണ്. എല്ലാക്കാലത്തും ജനാധിപത്യ മര്യാദ കാണിച്ച വ്യക്തിയാണദ്ദേഹം.
സ്വന്തം പാർട്ടിക്കുവേണ്ടി ജീവിതം സമർപ്പിച്ച ഒരു നേതാവിനോട് സി.പി.എം കാണിച്ചത് കടുത്ത അനീതിയാണ്. രാഷ്ട്രീയ ശത്രുക്കളോട് പോലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് സി.പി.എം ജില്ലാ നേതൃത്വം സുധാകരനോട് ചെയ്തത്. അദ്ദേഹത്തെ അപമാനിച്ച് അധിക്ഷേപിച്ച് പുകച്ച് പുറത്തുചാടിക്കുകയായിരുന്നു. സി.പി.എമ്മിന്റെ ചരിത്രം ഇതാണ്. അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ നടത്തിയ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തുകൊണ്ടിരിക്കുന്നത്. എന്നിട്ടും അദ്ദേഹത്തെ വേട്ടയാടുന്നത് തുടരുന്നുവെന്നും ചെന്നിത്തല വിമർശിച്ചു.

