ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അമ്പലപ്പുഴ മണ്ഡലത്തിൽ സി.പി.ഐ.എം പ്രചാരണത്തിന് തുടക്കമിട്ടു. എച്ച്. സലാമിനായി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. വി.എസ്. അച്യുതാനന്ദന്റെ വീടിന് സമീപമാണ് ആദ്യ ചുവരെഴുത്തുകൾ നടന്നത് എന്നത് ശ്രദ്ധേയമാണ്.(The fight will be tough in Ambalapuzha, CPIM has started writing on the walls for Assembly elections)
സഖാവ് എച്ച്. സലാമിനെ വിജയിപ്പിക്കുക എന്നെഴുതിയ ചുവരുകളിൽ പാർട്ടി ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ തന്നെ സലാം തന്നെയാകും ഇത്തവണയും മത്സരരംഗത്തുണ്ടാവുക എന്ന ഉറച്ച സൂചനയാണ് പാർട്ടി നൽകുന്നത്.
സി.പി.ഐ.എം വിട്ട മുൻ മന്ത്രി ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഉറപ്പായതോടെ മണ്ഡലത്തിൽ മത്സരം പ്രവചനാതീതമായിരിക്കുകയാണ്. വർഷങ്ങളോളം മണ്ഡലത്തെ പ്രതിനിധീകരിച്ച സുധാകരന്റെ സാന്നിധ്യം ഇടത് വോട്ടുകളിൽ വിള്ളലുണ്ടാക്കുമോ എന്ന ആശങ്ക പാർട്ടിക്കുണ്ട്.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജി. സുധാകരൻ വരുമോ അതോ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമോ എന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. ഏതായാലും സലാമും സുധാകരനും നേർക്കുനേർ വരുന്നതോടെ അമ്പലപ്പുഴ ഇത്തവണ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ട ഭൂമിയായി മാറും. വൈകിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിക്കുന്നതോടെ പ്രചാരണം കൂടുതൽ ഊർജ്ജിതമാകും.

