കണ്ണൂർ: പേരാവൂർ നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം തന്നെ സ്ഥാനാർത്ഥികൾ തമ്മിലുള്ള പരസ്പര വിമർശനങ്ങളും ശക്തമാകുന്നു. ഇരിട്ടി താലൂക്ക് ഓഫീസിൽ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് ഇരുനേതാക്കളും മാധ്യമങ്ങളോട് പ്രതികരിച്ചത്.(Political fight intensifies in Peravoor, KK Shailaja responds to Sunny Joseph’s statement)
യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ് കെ.കെ. ശൈലജയുടെ പാർട്ടി പദവികളെ പരിഹസിച്ചാണ് സംസാരിച്ചത്. ഓരോ തവണ തോൽക്കുമ്പോഴും കെ.കെ. ശൈലജയ്ക്ക് പാർട്ടി പ്രമോഷൻ നൽകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അവരെ കേന്ദ്ര കമ്മിറ്റിയിലെടുത്തു. ഇത്തവണ പേരാവൂരിൽ പരാജയപ്പെടുമ്പോൾ ശൈലജയെ പോളിറ്റ് ബ്യൂറോയിൽ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പരിഹസിച്ചു. പാർട്ടിയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും കെ. സുധാകരൻ പേരാവൂരിൽ നേരിട്ടെത്തി പ്രചാരണം നയിക്കുമെന്നും സണ്ണി ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സണ്ണി ജോസഫിന്റെ പരിഹാസത്തിന് കൃത്യമായ മറുപടിയുമായി കെ.കെ. ശൈലജയും രംഗത്തെത്തി. പാർട്ടിയിൽ സ്ഥാനക്കയറ്റം ലഭിക്കുന്നത് തിരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ടല്ല, മറിച്ച് പ്രവർത്തനങ്ങൾ പരിഗണിച്ചാണെന്ന് ശൈലജ വ്യക്തമാക്കി. 2024-ൽ വടകരയിൽ പരാജയപ്പെട്ടത് കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് ജനങ്ങൾ കരുതിയതുകൊണ്ടാണെന്നും അവർ കൂട്ടിച്ചേർത്തു. ജയിക്കാവുന്ന മണ്ഡലങ്ങളിൽ മാത്രം മത്സരിക്കുക എന്നത് തങ്ങളുടെ രീതിയല്ലെന്നും അതീവ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയുമാണ് താൻ പേരാവൂരിൽ മത്സരിക്കുന്നതെന്നും ശൈലജ പറഞ്ഞു.
പേരാവൂർ മണ്ഡലത്തിൽ ഇരുമുന്നണികളും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. സണ്ണി ജോസഫും മുൻ മന്ത്രിയായ കെ.കെ. ശൈലജയും നേർക്കുനേർ വരുമ്പോൾ മണ്ഡലത്തിലെ ജനവിധി ആർക്കൊപ്പമാകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.

