തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ ജയസാധ്യതകൾ വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ യോഗം ചേരും. ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.(LDF in hopes of continuing in power, CPM state secretariat to assess chances of victory)
എൽഡിഎഫിന് 80-ലധികം സീറ്റുകൾ ലഭിക്കുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. ശക്തമായ തരംഗമുണ്ടായാൽ ഇത് 100 സീറ്റിലേക്ക് വരെ ഉയർന്നേക്കാമെന്നും നേതൃത്വം കരുതുന്നു. ഇത്തവണ രേഖപ്പെടുത്തിയ ഉയർന്ന പോളിംഗ് ശതമാനം ഭരണപക്ഷത്തിന് തിരിച്ചടിയാകില്ലെന്ന വിലയിരുത്തലിലാണ് നേതാക്കൾ. മണ്ഡലം, ജില്ലാ കമ്മിറ്റികൾ നൽകുന്ന റിപ്പോർട്ടുകൾ യോഗം വിശദമായി പരിശോധിക്കും.
കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുമെന്ന് എൽഡിഎഫ് കരുതുമ്പോൾ, തെക്കൻ കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. അതേസമയം, ചുരുങ്ങിയത് മൂന്ന് സീറ്റുകളിലെങ്കിലും വിജയിക്കാനാകുമെന്ന് എൻഡിഎയും കണക്കുകൂട്ടുന്നു. കടുത്ത മത്സരം നടന്ന മലബാറിലെ പല മണ്ഡലങ്ങളിലും ഇക്കുറി കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. പല വടക്കൻ ജില്ലകളിലും വോട്ടിംഗ് ശതമാനം സംസ്ഥാന ശരാശരിക്കും മുകളിലാണ്. എസ്ഐആറിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ ബലപരീക്ഷണം എന്ന നിലയിൽ മലബാർ ആരെ തുണയ്ക്കുമെന്നത് മുന്നണികളെ സംബന്ധിച്ച് അതീവ നിർണ്ണായകമാണ്.

