പത്തനംതിട്ട: കേരളത്തിലെ ഇടത് സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്നും എൽഡിഎഫിന് വിട നൽകാൻ സംസ്ഥാനം തയ്യാറെടുക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ട് മലയാളത്തിൽ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, കേരളത്തിന്റെ വികസനം തിരുവല്ലയിൽ നിന്ന് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.(Kerala is ready to bid farewell to LDF, PM Modi bows down to Lord Ayyappa)
തനിക്കൊപ്പം വർഷങ്ങളായി പ്രവർത്തിക്കുന്ന അനൂപ് ആന്റണിയെ തിരുവല്ലയ്ക്ക് സമർപ്പിക്കുകയാണെന്ന് മോദി പറഞ്ഞു. തിരുവല്ലയിൽ ഇത്തവണ വിജയം സുനിശ്ചിതമാണ്. എന്റെ ബൂത്ത് പരിപാടികളിലൂടെ കേരളത്തിലെ പ്രവർത്തകരുമായി സംസാരിച്ചപ്പോൾ മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹം എനിക്ക് ബോധ്യപ്പെട്ടു. ഹെലിപാഡിന് സമീപം തടിച്ചുകൂടിയ ജനക്കൂട്ടം കേരളത്തിന്റെ മനസ്സ് വ്യക്തമാക്കുന്നു. റോഡ് ഷോ ഔദ്യോഗികമായി ഇല്ലായിരുന്നിട്ടും കിലോമീറ്ററുകളോളം റോഡിന് ഇരുവശവും ജനങ്ങൾ തന്നെ സ്വീകരിക്കാൻ എത്തിയതിൽ അദ്ദേഹം നന്ദി അറിയിച്ചു.
കുമ്മനം രാജശേഖരൻ, അനൂപ് ആന്റണി എന്നിവരടക്കം മേഖലയിലെ 11 എൻഡിഎ സ്ഥാനാർത്ഥികളുടെ കൈപിടിച്ചുയർത്തിയാണ് മോദി സദസ്സിനെ അഭിവാദ്യം ചെയ്തത്. ബിജെപി നേതാവ് ക്രിസ്തുരൂപം നൽകിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. അനൂപ് ആന്റണി പടയണി തപ്പ് മോദിക്ക് സമ്മാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പ്രചാരണത്തിന് ആവേശം പകരാനാണ് പ്രധാനമന്ത്രി എത്തിയത്.
ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളേജ് ഗ്രൗണ്ടിൽ ഇറങ്ങിയ പ്രധാനമന്ത്രി അവിടെനിന്നും റോഡ് മാർഗമാണ് തിരുവല്ലയിലെത്തിയത്. തിരുവല്ലയിലെ പൊതുസമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും. അവിടെ വമ്പിച്ച റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും.

