കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കെ. സുധാകരൻ എംപിയെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീവ്രശ്രമം തുടരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇന്നലെ രാത്രി സുധാകരന്റെ ഫ്ലാറ്റിലെത്തി നേരിട്ട് ചർച്ച നടത്തി. പാർട്ടിക്ക് ദോഷകരമാകുന്ന കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്ന് അദ്ദേഹം സുധാകരനോട് അഭ്യർത്ഥിച്ചതായാണ് വിവരം.(KC Venugopal meets K Sudhakaran, MP without compromise)
രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കായി ഡൽഹിയിലെത്തിയ സുധാകരനുമായി മുതിർന്ന നേതാക്കൾ സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. എംപിമാർ ആരും മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നയത്തിൽ തനിക്ക് ഇളവ് വേണമെന്നാണ് സുധാകരന്റെ ആവശ്യം. ഇന്ന് മാധ്യമങ്ങളെ കണ്ട് അദ്ദേഹം തന്റെ അന്തിമ നിലപാട് വ്യക്തമാക്കിയേക്കും.
സുധാകരന് സീറ്റ് നിഷേധിക്കാനുള്ള നീക്കത്തിനെതിരെ കണ്ണൂരിൽ പ്രവർത്തകർ പരസ്യമായി പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇന്നലെ രാത്രി കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. “കണ്ണേ കരളേ കെഎസേ”, “അല്ലറ ചില്ലറ നേതാവല്ല ഇതാണ് നമ്മുടെ നേതാവ്” – തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിഷേധം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂർ മണ്ഡലത്തിൽ സുധാകരൻ അനുകൂല ഫ്ലക്സുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടു.

