പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ബിജെപി കൗൺസിലർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.(Incident where BJP workers stopped Ramesh Pisharody, Congress files complaint with Election Commission)
സ്ഥാനാർത്ഥിയുടെ നിയമാനുസൃതമായ പ്രചാരണ അവകാശം ബിജെപി പ്രവർത്തകർ തടഞ്ഞു. പ്രചാരണത്തിനിടെ ഭീഷണിപ്പെടുത്തി. ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തിയവർക്കെതിരെ കർശന നടപടി വേണം എന്നതാണ് ആവശ്യം.
സംഭവത്തിൽ പോലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബിജെപി അംഗം സിന്ധു രാജൻ ആണ് ഒന്നാം പ്രതി. മൂന്ന് പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപി പ്രവർത്തകർ സ്ഥാനാർത്ഥിയെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം വടക്കന്തറയിൽ വോട്ട് ചോദിക്കാനെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ രംഗത്തെത്തിയിരുന്നു.

