തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വിജയിച്ച എം.എൽ.എമാർക്കിടയിൽ നിന്നായിരിക്കുമോ എന്ന ചോദ്യത്തിൽ നിന്ന് വഴുതിമാറി കെ.സി. വേണുഗോപാൽ. ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ച് തന്നെ വീഴ്ത്താൻ നോക്കേണ്ടെന്നും 45-50 വർഷമായി താൻ ഈ രംഗത്തുള്ളതാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് തമാശരൂപേണ പറഞ്ഞു.(I will not fall for any of this, KC Venugopal on question about CM post)
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന രീതിയെക്കുറിച്ചുള്ള ചോദ്യത്തിന്, ഇതിലൊന്നും ഞാൻ വീഴില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഷ്ട്രീയത്തിലെ തന്റെ ദീർഘകാലത്തെ പരിചയസമ്പത്ത് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ഈ ഒഴിഞ്ഞുമാറൽ. സീറ്റ് ലഭിച്ചവർക്ക് മാത്രമല്ല പാർട്ടിയിൽ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റിന് അർഹതയുണ്ടായിട്ടും ലഭിക്കാതെ പോയ പ്രവർത്തകർക്ക് യു.ഡി.എഫ്. സർക്കാർ വന്നാൽ അർഹമായ മുൻഗണന നൽകുമെന്നും കെ.സി. വേണുഗോപാൽ ഉറപ്പ് നൽകി.
അഭ്യൂഹങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ സസ്പെൻസ് നിലനിർത്താനാണ് വേണുഗോപാൽ ശ്രമിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഹൈക്കമാൻഡും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന പതിവ് ശൈലിയിലേക്കാണ് കോൺഗ്രസ് നേതൃത്വം വിരൽ ചൂണ്ടുന്നത്.

