തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള ‘രണ്ട് ടേം’ വ്യവസ്ഥയിൽ ഇത്തവണ കർക്കശമായ പിടിവാശി വേണ്ടെന്ന് സി.പി.എം സംസ്ഥാന നേതൃത്വത്തിൽ ധാരണ (CPI(M) Term Rule 2026). സിറ്റിംഗ് എം.എൽ.എ മാറിയാൽ മണ്ഡലം നഷ്ടപ്പെടാൻ സാധ്യതയുണ്ടെങ്കിൽ അവർക്ക് മൂന്നാം ഊഴം നൽകാനാണ് പുതിയ നീക്കം. ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലാണ് സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
മണ്ഡലം പിടിക്കാൻ നിലവിലെ എം.എൽ.എ തന്നെ വേണമെന്ന് ജില്ലാ നേതൃത്വങ്ങൾ വിലയിരുത്തിയാൽ സംസ്ഥാന സെക്രട്ടേറിയറ്റിന് ഇളവിനായി ശുപാർശ നൽകാം. എന്നാൽ പാർട്ടിക്ക് ഉറച്ച സീറ്റുകളിൽ ടേം വ്യവസ്ഥ കർശനമായി നടപ്പിലാക്കും. കണ്ണൂർ ജില്ലയിൽ നിന്ന് മട്ടന്നൂർ എം.എൽ.എ കെ.കെ. ശൈലജയുടെയും തലശ്ശേരി എം.എൽ.എ എ.എൻ. ഷംസീറിന്റെയും പേരുകൾ നിലവിലെ ജില്ലാ പട്ടികയിലില്ല. എന്നാൽ സംസ്ഥാന സമിതി അംഗമായ ശൈലജയുടെ കാര്യത്തിൽ സംസ്ഥാന നേതൃത്വമാകും അന്തിമ തീരുമാനമെടുക്കുക.
രണ്ട് ടേം പൂർത്തിയാക്കിയ മറ്റ് നേതാക്കളുടെ കാര്യത്തിൽ ചർച്ചകൾ നടക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തെക്കുറിച്ച് ജില്ലാ സെക്രട്ടേറിയറ്റിൽ യാതൊരു ചർച്ചയും നടന്നില്ല. മുഖ്യമന്ത്രി ധർമ്മടത്ത് തന്നെ തുടരുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ജില്ലകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്യും. 140 മണ്ഡലങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും സമാന്തരമായി നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക. ജില്ലാ പട്ടികയിൽ ഉൾപ്പെട്ടവർക്ക് സീറ്റ് ഉറപ്പാണെന്ന് പറയാനാകില്ലെന്നും വിജയസാധ്യത കണക്കിലെടുത്ത് സംസ്ഥാന നേതൃത്വം മാറ്റങ്ങൾ വരുത്തുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് ശേഷം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചാലേ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാവൂ.
Story Summary: CPI(M) is likely to grant exemptions in the ‘two-term’ rule for the 2026 Assembly elections, prioritizing winnability. While stalwarts like K.K. Shailaja and A.N. Shamseer were not initially in the Kannur district list due to the term rule, the state leadership may reconsider them. Notably, no discussions were held regarding Pinarayi Vijayan’s Dharmadom constituency, confirming his continued candidacy.

