തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനമനസ്സ് കീഴടക്കാൻ ലക്ഷ്യമിട്ട് നാല് പ്രധാന ‘ഗ്യാരന്റി’ വാഗ്ദാനങ്ങൾ കോൺഗ്രസ് പുറത്തിറക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാസർഗോഡ് നിന്ന് ആരംഭിച്ച ‘പുതുയുഗ യാത്ര’യുടെ സമാപന സമ്മേളനത്തിലാകും രാഹുൽ ഗാന്ധി ഈ നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തുക.(Congress’ ‘guarantee’ card in Kerala, Rahul Gandhi to announce 4 assurances)
സ്ത്രീകൾ, വയോജനങ്ങൾ, യുവജനങ്ങൾ എന്നിവരെ നേരിട്ട് സഹായിക്കുന്ന പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. തൊഴിലില്ലായ്മ പരിഹരിക്കാനും ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താനുമുള്ള പ്രത്യേക പാക്കേജുകൾ വാഗ്ദാനങ്ങളിലുണ്ടാകും. വയോജനങ്ങൾക്കും മറ്റുമുള്ള പെൻഷൻ തുക വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച ഉറപ്പും ഗ്യാരന്റി കാർഡിൽ ഇടംപിടിച്ചേക്കും.
തിരുവനന്തപുരത്തെ പുത്തിരിക്കണ്ടം മൈതാനത്ത് നാളെ നടക്കുന്ന സമാപന സമ്മേളനം യുഡിഎഫിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ശക്തിപ്രകടനമായി മാറും. കേരള സന്ദർശനത്തിനിടെ ‘കേരള സ്റ്റോറി 2’ സിനിമയ്ക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷവിമർശനം ഉയർത്തി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കേരളത്തിന്റെ യഥാർത്ഥ പാരമ്പര്യം ജനങ്ങൾ തിരിച്ചറിയുന്നു എന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളെയും സിനിമകളെയും ഉപയോഗിച്ച് ജനങ്ങളിൽ ഭിന്നതയുണ്ടാക്കാനും ചില വിഭാഗങ്ങളെ അപരവൽക്കരിക്കാനും ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.കുട്ടിക്കാനം മരിയൻ കോളേജിലെ വിദ്യാർത്ഥികളുമായുള്ള സംവാദത്തിന് ശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. കെ.സി. വേണുഗോപാലും ഡീൻ കുര്യാക്കോസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

