തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായുള്ള നിർണ്ണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ തുടരും. രാവിലെ പത്ത് മണിയോടെ സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരും. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ ചർച്ചകളിൽ പങ്കാളികളാകാൻ ഡൽഹിയിൽ എത്തിയിട്ടുണ്ട്.(Congress candidate selection enters final stage, Screening committee meeting in Delhi today)
തിരുവനന്തപുരത്തെ മിക്ക മണ്ഡലങ്ങളിലും ഒന്നിലധികം പേരുകൾ പരിഗണനയിലുണ്ട്. ശക്തമായ മത്സരസാധ്യതയുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. ആറന്മുള, കോന്നി, അടൂർ തുടങ്ങിയ സീറ്റുകളിൽ ചർച്ചകൾ പുരോഗമിക്കുന്നു. തൃശ്ശൂരിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്നു എന്നാണ് റിപ്പോർട്ട്. മലബാറിലെയും എറണാകുളത്തെയും ചില മണ്ഡലങ്ങളിലും തർക്കങ്ങൾ പരിഹരിക്കാനുണ്ട്.
സ്ഥിരമായി തോൽക്കുന്നവരെ ഇത്തവണ ഒഴിവാക്കാനാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനം. പുതുമുഖങ്ങൾക്കും വിജയസാധ്യതയുള്ളവർക്കും മുൻഗണന നൽകും. തിങ്കളാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നതോടെ 70 ശതമാനം മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

