തിരുവനന്തപുരം: പതിനാറാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സജീവമായി പുരോഗമിക്കുന്നു. രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടർമാർ വിധിയെഴുതുന്ന ഇന്ന്, രാവിലെ ഏഴ് മണിക്ക് പോളിങ് ആരംഭിച്ചത് മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ പ്രമുഖർ ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി.(Celebrities including Mohanlal and VD Satheesan cast their votes in the morning)
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരിലെ കേസരി മെമ്മോറിയൽ കോളേജിൽ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി. ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൊട്ടാരക്കര ഡയറ്റിലെ 94-ാം നമ്പർ ബൂത്തിലും, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്തും വോട്ട് ചെയ്തു.
മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ പാണക്കാട് CKMMALP സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്റ് തെരേസസ് സ്കൂളിലെ 138-ാം നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്തു.
നടൻ മോഹൻലാൽ നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂളിലെ 36-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിലെത്തിയാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ടെടുപ്പ് ദിവസം ശുഭപ്രതീക്ഷയിലാണ് മുന്നണി സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പിൽ വലിയ വിജയപ്രതീക്ഷയുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ബിന്ദു കൃഷ്ണ പ്രതികരിച്ചു.
യുഡിഎഫ് വൻ വിജയം നേടുമെന്നും, പരാജയഭീതി പൂണ്ടവരാണ് തനിക്കെതിരെ വ്യക്തിപരമായ വ്യാജപ്രചാരണങ്ങൾ നടത്തുന്നതെന്നും കെ എസ് ശബരീനാഥൻ പറഞ്ഞു. ബി. ഗോപാലകൃഷ്ണൻ വോട്ട് രേഖപ്പെടുത്താനെത്തിയ സുരേഷ് ഗോപിയെ ബൂത്തിലെത്തി കണ്ടു. നാട്ടിക എൽഡിഎഫ് സ്ഥാനാർത്ഥി ഗീതാ ഗോപി 139-ാം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. ചിലയിടങ്ങളിൽ വോട്ടിങ് മെഷീൻ തകരാറിലായതൊഴിച്ചാൽ സംസ്ഥാനത്തെങ്ങും പോളിങ് സമാധാനപരമായി തുടരുകയാണ്.

