തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നും രണ്ടിടത്ത് വിജയം ഉറപ്പാണെന്നും പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം രാത്രി വൈകി ചേർന്ന ബിജെപി നേതാക്കളുടെ യോഗത്തിലാണ് മണ്ഡലങ്ങളിലെ ജയസാധ്യതകൾ ചർച്ച ചെയ്തത്. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ പാർട്ടിക്ക് തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്.(BJP says ‘lotus’ will bloom in Kerala, Victory is certain in Nemom and Kazhakkoottam)
രാജീവ് ചന്ദ്രശേഖർ നേമത്ത് വിജയിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകൾ വി. ശിവൻകുട്ടിക്കും കെ.എസ്. ശബരീനാഥിനുമിടയിൽ വിഭജിക്കപ്പെട്ടത് ബിജെപിക്ക് ഗുണകരമാകും. നിഷ്പക്ഷ വോട്ടുകളും യുവജന വോട്ടുകളും രാജീവ് ചന്ദ്രശേഖറിന് അനുകൂലമായതായും പാർട്ടി വിലയിരുത്തുന്നു.
ശബരിമല വിഷയം സജീവമായി ചർച്ച ചെയ്യപ്പെട്ട കഴക്കൂട്ടത്ത് വി. മുരളീധരൻ വിജയിക്കുമെന്ന് പാർട്ടി ഉറച്ചു വിശ്വസിക്കുന്നു. ഇത് കടകംപള്ളി സുരേന്ദ്രന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. രണ്ട് ഉറച്ച സീറ്റുകൾക്ക് പുറമെ പത്തോളം മണ്ഡലങ്ങളിൽ ശക്തമായ അട്ടിമറി നടക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു.
മഞ്ചേശ്വരത്ത് പ്രവാസി വോട്ടുകൾ ഇത്തവണ കൂട്ടമായി എത്താത്തത് കെ. സുരേന്ദ്രന് അനുകൂലമായ ഘടകമാണെന്ന് പാർട്ടി കരുതുന്നു. പാലക്കാട്, ചാത്തന്നൂർ, മണലൂർ മണ്ഡലങ്ങളിലും ബിജെപി അട്ടിമറി വിജയം പ്രതീക്ഷിക്കുന്നുണ്ട്. വട്ടിയൂർക്കാവ്, കാട്ടാക്കട, ആറ്റിങ്ങൽ തുടങ്ങിയ ഇടങ്ങളിലെ ഉയർന്ന പോളിംഗ് ശതമാനം ബിജെപിക്ക് അനുകൂലമായ തരംഗമാണെന്നാണ് നേതൃത്വത്തിന്റെ നിഗമനം. തൂക്കുസഭ വരികയാണെങ്കിൽ 30-ലധികം സീറ്റുകൾ നേടി നിർണ്ണായക ശക്തിയായി മാറാൻ സാധിക്കുമെന്നും ബിജെപി നേതൃത്വം രഹസ്യമായി കണക്കുകൂട്ടുന്നു.

