മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയെ പ്രീതിപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ ‘ഷുവർ സീറ്റിൽ’ കെ.എം. ഷാജിയെ മത്സരിപ്പിക്കുന്നതെന്ന എ.കെ. ബാലന്റെ ആരോപണത്തിന് മറുപടിയുമായി കെ.എം. ഷാജി. എ.കെ. ബാലൻ ‘വക്കുപൊട്ടിയ കോടാലി’യാണെന്നും സ്വന്തമായി അഭിപ്രായമില്ലാത്തയാളെയാണ് ഇത്തരം കാര്യങ്ങൾക്കായി പാർട്ടി ഉപയോഗിക്കുന്നതെന്നും ഷാജി പരിഹസിച്ചു.(AK Balan is an axe that has broken, KM Shaji responds)
വേങ്ങര അങ്ങാടിയിൽ വന്ന് എസ്ഡിപിഐയെ തള്ളിപ്പറയാൻ എ.കെ. ബാലന് നട്ടെല്ലുണ്ടോ എന്ന് ഷാജി ചോദിച്ചു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് താൻ പരസ്യമായി പറഞ്ഞിട്ടുണ്ട്. അത്തരമൊരു നിലപാട് എടുക്കാൻ ബാലൻ തയ്യാറാകണമെന്നും എന്നിട്ട് മതി മതേതര പ്രസംഗങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്‌ലാമിയുമായി തനിക്ക് വ്യക്തമായ ആശയപരമായ വ്യത്യാസങ്ങളുണ്ട്. ലീഗിൽ ആര് സ്ഥാനാർത്ഥിയാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്, അല്ലാതെ പുറത്തുനിന്നുള്ളവരല്ല. എസ്ഡിപിഐ പോലുള്ള സംഘടനകൾക്ക് മുന്നിൽ താൻ ഒരിക്കലും മുട്ടുമടക്കില്ലെന്നും ഷാജി വ്യക്തമാക്കി. ചോദ്യം ചോദിക്കുന്നവരെയും മൈക്ക് ഓപ്പറേറ്റർമാരെയും ഭീഷണിപ്പെടുത്തുന്ന പിണറായി വിജയനെപ്പോലെ വിലകുറഞ്ഞ മറ്റൊരു നേതാവ് ഇന്ത്യയിലില്ല. ഇടതുപക്ഷത്തെ തകർക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും വോട്ട് ചോർച്ചക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ അദ്ദേഹം അവഗണിക്കുകയാണെന്നും ഷാജി ആരോപിച്ചു.

