ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം നാലാം ദിവസത്തിലേക്ക് കടന്നതോടെ ആഗോള എണ്ണവിപണി കടുത്ത പ്രതിസന്ധിയിൽ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണം പ്രതിസന്ധിയിലായി. സ്ഥിതിഗതികൾ മറികടക്കാൻ റഷ്യയിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാനുള്ള അടിയന്തര പദ്ധതിയുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി.(With the closure of the Strait of Hormuz, India is leaning towards Russian oil)
ഇന്ധന ലഭ്യത ഉറപ്പാക്കാൻ കടുത്ത നടപടികളിലേക്ക് രാജ്യം നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാചകവാതക വിതരണത്തിൽ റേഷനിംഗ് ഏർപ്പെടുത്തുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുന്നു. ആഭ്യന്തര ആവശ്യങ്ങൾക്കായി പെട്രോൾ, ഡീസൽ എന്നിവയുടെ വിദേശത്തേക്കുള്ള കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കാം.
നിലവിൽ ഇന്ത്യയുടെ പക്കലുള്ള തന്ത്രപ്രധാന എണ്ണശേഖരം രണ്ടാഴ്ചത്തെ ആവശ്യത്തിന് മാത്രമേ തികയൂ എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. അമേരിക്കയുമായുള്ള വ്യാപാര താൽപ്പര്യങ്ങൾ കണക്കിലെടുത്ത് റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കാൻ നേരത്തെ ആലോചിച്ചിരുന്നെങ്കിലും, നിലവിലെ പ്രതിസന്ധിയിൽ ഇന്ത്യ നിലപാട് മാറ്റുകയാണ്.
പശ്ചിമേഷ്യൻ പാതകൾ അടഞ്ഞതോടെ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ എത്തിച്ച് ഊർജ്ജ സുരക്ഷ ഉറപ്പാക്കാനാണ് നീക്കം. ഹോർമുസ് കടലിടുക്ക് വഴി പ്രതിദിനം എത്തുന്ന 2.5 – 2.7 മില്യൺ ബാരൽ എണ്ണയുടെ കുറവ് റഷ്യൻ ഇറക്കുമതിയിലൂടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ലോകത്തെ എണ്ണക്കപ്പലുകളുടെ പ്രധാന പാതയാണിത്. വിദേശ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഇറാന്റെ ഭീഷണി നിലനിൽക്കുന്നതിനാൽ ഈ പാതയിലൂടെയുള്ള ഗതാഗതം ഇപ്പോൾ പൂർണ്ണമായും നിശ്ചലമാണ്.

