കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം രൂക്ഷമായതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഗൾഫ് മേഖലയിലേക്കുള്ള 50 സർവീസുകളിൽ 44 എണ്ണവും ഇന്ന് റദ്ദാക്കിയതായി സിയാൽ അധികൃതർ അറിയിച്ചു. (West Asian conflict, 44 flight services canceled in Kochi)
സാധാരണയായി ഗൾഫിലേക്ക് നിശ്ചയിച്ചിട്ടുള്ള 50 വിമാനങ്ങളിൽ വെറും 6 സർവീസുകൾ മാത്രമാണ് ഇന്ന് നടക്കുക. സർവീസുകൾ റദ്ദാക്കുന്നത് സംബന്ധിച്ച വിവരം ഇന്നലെ രാത്രി തന്നെ സിയാൽ വെബ്‌സൈറ്റിലൂടെയും മറ്റും അധികൃതർ പുറത്തുവിട്ടിരുന്നു.
ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ ഇടങ്ങളിലേക്കുള്ള മിക്ക സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചതും വ്യോമപാതയിലെ സുരക്ഷാ ഭീഷണിയുമാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമായത്.

