ടെഹ്‌റാൻ: ഇറാന്റെ പരമാധികാരത്തിന്മേൽ കടന്നുകയറിയവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി. യുദ്ധത്തിലുണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഔദ്യോഗിക മാധ്യമങ്ങളിലൂടെയായിരുന്നു ഖമേനിയുടെ മുന്നറിയിപ്പ്.(We will certainly demand compensation for each and every damage, says Mojtaba Khamenei)
യുദ്ധത്തിൽ പരിക്കേറ്റവർക്കും രക്തസാക്ഷികൾക്കും വേണ്ടി, ഒഴുക്കിയ ഓരോ തുള്ളി ചോരയ്ക്കും പകരമായി കൃത്യമായ നഷ്ടപരിഹാരത്തുക ഈടാക്കും. ആക്രമണം നടത്തിയവർ ഇതിന് വലിയ വില നൽകേണ്ടി വരും. ലോകത്തെ സുപ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ ഇറാൻ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിലപാടുകളിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തും.
യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവും തന്റെ പിതാവുമായ അയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്ന നിലപാട് മുജ്തബ ഖമേനി ആവർത്തിച്ചു. ഇറാൻ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ തങ്ങളുടെ അവകാശങ്ങൾ വിട്ടുകൊടുക്കാൻ രാജ്യം തയ്യാറുമല്ല. ഇത് ഇറാന്റെ നയതന്ത്രത്തിലെ നിർണ്ണായകമായ പുതിയ അധ്യായമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഖമേനിയുടെ പരാമർശം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

