വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം മുമ്പെങ്ങുമില്ലാത്തവിധം കടുക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അതിശക്തമായ സംയുക്ത ആക്രമണം നടത്താൻ അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ടെഹ്‌റാനിലെ ചില ജനവാസ മേഖലകളിൽ നിന്ന് താമസക്കാരോട് ഉടൻ ഒഴിഞ്ഞുപോകാണമെന്ന് ഇസ്രായേൽ സൈന്യം കർശന നിർദ്ദേശം നൽകി കഴിഞ്ഞു.(The next 24 hours are crucial, US-Israel alliance preparing for a major attack on Iran)
ഇതുവരെ നടന്നതിനേക്കാൾ വലിയ പ്രഹരമായിരിക്കും വരാനിരിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി. നിലവിൽ കരസേനയെ ഇറക്കാതെ തന്നെ, അത്യാധുനിക വ്യോമാക്രമണങ്ങളിലൂടെയും ദീർഘദൂര മിസൈലുകളിലൂടെയും ഇറാനെ പ്രതിരോധത്തിലാക്കാമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. മേഖലയിലെ അമേരിക്കൻ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദ്ദേശം നൽകി.
ശനിയാഴ്ച ആരംഭിച്ച സൈനിക നീക്കത്തിൽ ഇതുവരെ 1,500-ലധികം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു. കുവൈത്തിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം ആറായി ഉയർന്നു. രണ്ട് കുവൈത്ത് സൈനികർക്കും ജീവൻ നഷ്ടപ്പെട്ടു. ഇറാനിലെ തുറമുഖ നഗരമായ ജാസ്കിൽ നടന്ന ആക്രമണത്തിൽ നൂറിലധികം സിവിലിയൻ ബാർജുകൾ തീപിടിച്ചു നശിച്ചു.

