ടെഹ്റാൻ: പുലർച്ചെ ഇറാന്റെ വിവിധ നഗരങ്ങളിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ടെഹ്റാനിലെ ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണ പരമ്പര പൂർത്തിയാക്കിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.(Israeli airstrike in Iran, At least 13 killed, residential complex destroyed in Tehran )
തലസ്ഥാനമായ ടെഹ്റാനു തെക്കുപടിഞ്ഞാറുള്ള നഗരത്തിലെ ഒരു പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിശുദ്ധ നഗരമായ ഖ്വാമിലെ ജനവാസ മേഖലയിൽ നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇവിടുത്തെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമല്ല.
ടെഹ്റാനിലെ പ്രശസ്തമായ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിക്ക് നേരെയും പുലർച്ചെ മിസൈൽ ആക്രമണമുണ്ടായി. ക്യാമ്പസിലെ കെട്ടിടങ്ങൾക്കും സമീപത്തുള്ള പ്രകൃതിവാതക വിതരണ കേന്ദ്രത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. യുദ്ധം കാരണം ക്ലാസുകൾ ഓൺലൈൻ ആയതിനാൽ സർവ്വകലാശാലയിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നില്ല. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളുമായി സഹകരിക്കുന്നതിനാൽ ഈ സർവ്വകലാശാലയ്ക്ക് മേൽ നേരത്തെ അന്താരാഷ്ട്ര ഉപരോധങ്ങൾ നിലവിലുണ്ട്.
ഇറാന്റെ റെവല്യൂഷണറി ഗാർഡ് ക്യാമ്പുകൾക്ക് നേരെ തുടർച്ചയായി ആക്രമണം ഉണ്ടാകുന്നതിനാൽ, ഇത്തരം സെക്കൻഡറി സൈറ്റുകളെ സൈന്യം താവളങ്ങളായി ഉപയോഗിക്കുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുദ്ധത്തിൽ തങ്ങൾക്കുണ്ടായ ആൾനാശത്തെക്കുറിച്ചോ ആയുധനഷ്ടത്തെക്കുറിച്ചോ ഉള്ള ഔദ്യോഗിക കണക്കുകൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. പശ്ചിമേഷ്യയിൽ യുദ്ധം അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.

