ജറുസലേം: കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി ആര് അധികാരമേറ്റാലും അവരെയും വധിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ഇറാന്റെ പുതിയ നേതൃത്വത്തെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം ബുധനാഴ്ച മുന്നറിയിപ്പ് നൽകി.(Israel Defence Minister says any successor to Iran’s Khamenei target for assassination)
ഇറാനിയൻ ഭീകര ഭരണകൂടം തിരഞ്ഞെടുക്കുന്ന ഏതൊരു നേതാവും ഇസ്രായേലിന്റെ നാശത്തിനായുള്ള പദ്ധതിക്ക് നേതൃത്വം നൽകുന്നത് തുടരുകയും, അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും മേഖലയിലെ രാജ്യങ്ങളെയും ഭീഷണിപ്പെടുത്തുകയും, ഇറാനിയൻ ജനതയെ അടിച്ചമർത്തുകയും ചെയ്താൽ, അയാളുടെ പേരോ ഒളിച്ചിരിക്കുന്ന സ്ഥലമോ പരിഗണിക്കാതെ, അവർ വധിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.
ഇസ്രായേൽ പ്രതിരോധ സേനയുടെ സൈനിക നീക്കത്തിന്റെ ഭാഗമായി പുതിയ ഇറാൻ ഭരണാധികാരിയെയും ലക്ഷ്യം വയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കാറ്റ്സ് അറിയിച്ചു. അധികാരമേൽക്കുന്ന വ്യക്തിയുടെ പേരോ ഒളിത്താവളമോ ഞങ്ങൾക്ക് പ്രശ്നമല്ല. ഇസ്രായേലിന്റെ നശീകരണം ലക്ഷ്യമിടുന്ന ആരെയും വെറുതെ വിടില്ല, കാറ്റ്സ് പറഞ്ഞു.
അമേരിക്കയുമായി സഹകരിച്ച് ഇറാന്റെ സൈനിക ശേഷി തകർക്കുമെന്നും നിലവിലെ ഭരണകൂടത്തെ അട്ടിമറിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കാൻ ഇറാൻ ജനതയെ സഹായിക്കുമെന്നും ഇസ്രായേൽ അവകാശപ്പെട്ടു. ഖമേനി ഔദ്യോഗികമായി ഒരു പിൻഗാമിയെ പ്രഖ്യാപിക്കാത്തത് ഇറാനിലെ ഭരണതുടർച്ചയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.അദ്ദേഹത്തിൻ്റെ മകൻ മുജ്തബ ഹൊസൈനി ഖമേനി സ്ഥാനമേറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

