കുവൈത്ത് സിറ്റി: ഇറാൻ നടത്തുന്ന സൈനിക നീക്കങ്ങൾ ഗൾഫ് മേഖലയെ ഒന്നടങ്കം യുദ്ധഭീതിയിലാഴ്ത്തുന്നു. കുവൈത്തിന് നേരെയുണ്ടായ ഇറാന്റെ ഷെല്ലാക്രമണത്തിൽ ഒരു വിദേശി കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈത്ത് ദേശീയ പെട്രോളിയം കമ്പനിയുടെ അഹ്മദി റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.(Iran’s shelling in Kuwait, One killed, 32 injured)
പരിക്കേറ്റവരുടെ അവസ്ഥയെക്കുറിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് വിവരങ്ങൾ നൽകി. പരിക്കേറ്റ 32 പേരെയും തുടക്കത്തിൽ അൽ-അദാൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതിൽ നില ഗുരുതരമായ 15 പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ജാബർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. തല, നെഞ്ച്, വയറ് എന്നിവിടങ്ങളിൽ ഗുരുതരമായ പരിക്കേറ്റവരും ഒന്നിലധികം ഒടിവുകൾ സംഭവിച്ചവരും ഇക്കൂട്ടത്തിലുണ്ട്. പലർക്കും അടിയന്തര ശസ്ത്രക്രിയകൾ നടത്തിവരികയാണ്.
അഹ്മദി റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചെങ്കിലും റിഫൈനറിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. എങ്കിലും പശ്ചിമേഷ്യയിലെ എണ്ണ വിതരണ ശൃംഖലയെ ലക്ഷ്യം വെച്ചുള്ള നീക്കമായി ഇതിനെ രാജ്യാന്തര സമൂഹം വിലയിരുത്തുന്നു. യുദ്ധത്തിനിടെ അമേരിക്കൻ നിർമ്മിത അത്യാധുനിക എഫ്-15 (F-15) യുദ്ധവിമാനം കുവൈത്തിൽ തകർന്നു വീണതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിമാനം വെടിവെച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെട്ടു. വിമാനം ആകാശത്തുനിന്ന് കത്തിയമർന്ന് താഴേക്ക് പതിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് പാരഷൂട്ട് വഴി സുരക്ഷിതമായി രക്ഷപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

