ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിൽ പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന നിർണായക സമാധാന ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ചർച്ചകൾ വഴിമുട്ടാൻ കാരണം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇടപെടലാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി ആരോപിച്ചു. 21 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും സംഘവും ധാരണയാകാതെ മടങ്ങിയതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.(Iran says Netanyahu’s call to JD Vance caused US-Iran talks to stall)
ചർച്ചകൾ പുരോഗമിക്കവെ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ ഫോണിൽ വിളിച്ചുവെന്നും ഇതോടെ അമേരിക്കയുടെ ശ്രദ്ധ ഇസ്രയേൽ താത്പര്യങ്ങളിലേക്ക് മാറിയെന്നും ഇറാൻ കുറ്റപ്പെടുത്തി. യുദ്ധത്തിലൂടെ നേടിയെടുക്കാൻ കഴിയാത്ത കാര്യങ്ങൾ ചർച്ചാ മേശയിൽ അടിച്ചേൽപ്പിക്കാനാണ് അമേരിക്ക ശ്രമിച്ചതെന്ന് അരഗ്ചി പറഞ്ഞു.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതി പൂർണ്ണമായും നിർത്തലാക്കണമെന്നും കൈവശമുള്ള യുറേനിയം ശേഖരം കൈമാറണമെന്നുമുള്ള അമേരിക്കയുടെ കർശനമായ നിബന്ധനയാണ് ചർച്ചകൾ പരാജയപ്പെടാൻ പ്രധാന കാരണം. ഇത് അമേരിക്കയുടെ “അവസാനത്തെയും മികച്ചതുമായ വാഗ്ദാനമാണെന്ന്” വാൻസ് വ്യക്തമാക്കിയെങ്കിലും രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പറഞ്ഞ് ഇറാൻ ഇത് നിരസിച്ചു.

