ടെഹ്‌റാൻ: മധ്യേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളിൽ റഷ്യയും ചൈനയും ഇറാനെ സൈനികമായും രാഷ്ട്രീയമായും സഹായിക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ പോരാട്ടത്തിൽ ഈ രണ്ട് രാജ്യങ്ങളുടെയും സഹായം തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഇതാദ്യമായാണ് ഇറാൻ പരസ്യമായി സമ്മതിക്കുന്നത്. അഭിമുഖത്തിലാണ് അദ്ദേഹം ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.(Iran Officially Confirms Military Support From Russia And China In War)
റഷ്യയും ചൈനയും ഇറാന്റെ തന്ത്രപ്രധാന പങ്കാളികളാണെന്ന് അരാഗ്ചി വിശേഷിപ്പിച്ചു. മുൻകാലങ്ങളിലും ഈ രാജ്യങ്ങളുമായി അടുത്ത സഹകരണമുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയമായും സാമ്പത്തികമായും സൈനികമായും മികച്ച പിന്തുണയാണ് ഇവർ നൽകുന്നത്. എന്നാൽ ഈ സഹായങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
ഇറാന്റെ ഊർജ്ജ സ്രോതസ്സുകൾക്കോ എണ്ണക്കമ്പനികൾക്കോ നേരെ ആക്രമണമുണ്ടായാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അരാഗ്ചി മുന്നറിയിപ്പ് നൽകി. ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ, മിഡിൽ ഈസ്റ്റിലെ അമേരിക്കൻ ഉടമസ്ഥതയിലുള്ളതോ അമേരിക്കൻ കമ്പനികൾക്ക് ഓഹരിയുള്ളതോ ആയ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെ തിരിച്ചടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് ഇപ്പോൾ പൂർണ്ണമായി തുറക്കാൻ ഇറാൻ ഉദ്ദേശിക്കുന്നില്ല. രാജ്യത്തിന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കടന്നുപോകുന്ന ഖാർഗ് ദ്വീപിന് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. യുഎഇയുടെ മണ്ണിൽ നിന്ന് അമേരിക്കയുമായി ചേർന്ന് ടെഹ്‌റാനിൽ ആക്രമണം നടത്തിയതായി അരാഗ്ചി ആരോപിച്ചു. ഇറാനെതിരെ റോക്കറ്റുകൾ വിക്ഷേപിക്കാൻ ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ ഉപയോഗിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

