ദുബായ്: ഗൾഫ് മേഖലയെ മുനമ്പിലാക്കി ഇറാന്റെ ആക്രമണം നാലാം ദിവസവും തുടരുന്നു. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. യുഎഇയിൽ ഇറാന്റെ മിസൈൽ-ഡ്രോൺ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.(Iran continues attacks in the Gulf region for the fourth day)
മേഖലയിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. രാജ്യം നേരിടുന്ന അടിയന്തര സാഹചര്യം വിലയിരുത്താൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാനും ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദും ദുബായ് മാളിൽ ഒത്തുചേർന്നു. ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം പകരുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ നേരിട്ട് നിരീക്ഷിക്കുന്നതിനുമായിരുന്നു ഈ സന്ദർശനം.
മധ്യ ഇസ്രയേലിന് നേരെ ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തി. നഗരങ്ങളിലുടനീളം അപായ സൈറനുകൾ മുഴങ്ങി. ടെഹ്‌റാനിലെ ഇറാനിയൻ സ്റ്റേറ്റ് ടിവി ആസ്ഥാനത്തിന് നേരെ ഇസ്രയേൽ ആക്രമണം നടത്തി. യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 555 ആയി ഉയർന്നു. ഇറാനെതിരായ സൈനിക നടപടി അഞ്ചാഴ്ച കൂടി നീണ്ടുനിന്നേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
ഇറാൻ ആണവായുധം നിർമ്മിക്കുന്നത് ലോകത്തിന് ഭീഷണിയാണ്. മുന്നറിയിപ്പുകൾ അവർ അവഗണിച്ചു. ഇറാൻ നാവികസേനയുടെ 10 കപ്പലുകൾ ഇതിനകം തകർത്തു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണിയാണ്. ലോക സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി. സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ ഇസ്രയേൽ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് എത്രയും വേഗം ഒഴിയാൻ അമേരിക്ക തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശം നൽകി.

