ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യുഎഇക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിക്കുകയും ഗൾഫ് മേഖലയിലുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു.(India supports UAE, PM Modi speaks to President, expresses solidarity)
ഞായറാഴ്ച രാത്രിയാണ് പ്രധാനമന്ത്രി യുഎഇ പ്രസിഡന്റിനെ ബന്ധപ്പെട്ടത്. “ഈ പ്രയാസകരമായ സമയങ്ങളിൽ ഇന്ത്യ യുഎഇക്ക് ഒപ്പം നിൽക്കുന്നു” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. യുഎഇയിലുള്ള ഇന്ത്യൻ സമൂഹത്തിന് നൽകുന്ന സുരക്ഷയ്ക്കും കരുതലിനും ഷെയ്ഖ് മുഹമ്മദിനോട് പ്രധാനമന്ത്രി പ്രത്യേകം നന്ദി അറിയിച്ചു.
ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആസ്ഥാനം തകർത്തതായി അമേരിക്കൻ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ ഇന്റലിജൻസ് ആസ്ഥാനവും ആഭ്യന്തര സുരക്ഷാ കേന്ദ്രങ്ങളും ഇസ്രയേൽ സൈന്യവും ലക്ഷ്യം വെച്ചു. ഇറാന്റെ മിസൈൽ ശേഖരവും ഒമ്പത് സൈനിക കപ്പലുകളും തകർത്തതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ടെഹ്‌റാനിൽ കനത്ത സ്ഫോടനങ്ങളാണ് തുടരുന്നത്.

