വാഷിംഗ്ടൺ: ഇറാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുടെ യുദ്ധ മുന്നറിയിപ്പുകളെ പൂർണ്ണമായും തള്ളിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്റെ വാക്കുകൾക്ക് യാതൊരു വിലയും നൽകുന്നില്ലെന്നും ‘നിരുപാധിക കീഴടങ്ങൽ’ എന്ന തന്റെ ആവശ്യത്തിൽ മാറ്റമില്ലെന്നും ട്രംപ് വ്യക്തമാക്കി. പ്രത്യേക ഫോൺ അഭിമുഖത്തിലാണ് ട്രംപ് നിലപാട് കടുപ്പിച്ചത്.(I couldn’t care less, Trump dismisses threats from Iran’s security chief)
ഫെബ്രുവരി 28-ന് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ടെഹ്‌റാനിൽ നിർണ്ണായക ശക്തിയായി മാറിയ അലി ലാരിജാനിയെ തനിക്ക് അറിയില്ലെന്നും അദ്ദേഹം ഇതിനോടകം പരാജയപ്പെട്ട വ്യക്തിയാണെന്നും ട്രംപ് പരിഹസിച്ചു.
ഇറാന്റെ പതനം പൂർണ്ണമാണെന്നും ഇനി അവർക്ക് ഒരു തിരിച്ചുവരവ് അസാധ്യമാണെന്നുമാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ. അമേരിക്കയുടെ ശക്തമായ ഇടപെടലുകളെത്തുടർന്ന് ഇറാൻ അങ്ങേയറ്റം ദുർബലമായ അവസ്ഥയിലാണെന്ന് ട്രംപ് അവകാശപ്പെട്ടു. കൂറുള്ളവർ കൂടെയുണ്ടാകുമെന്നും അല്ലാത്തവർക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്നുമാണ് സഖ്യകക്ഷികളുടെ പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തിന് ട്രംപ് മറുപടി നൽകിയത്.
അതേസമയം, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ നേതൃത്വത്തിനുള്ളിലെ കടുത്ത ഭിന്നതകൾ പുറത്തുവരികയാണ്. ഗൾഫ് രാജ്യങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഖേദം പ്രകടിപ്പിച്ചത് നയതന്ത്രപരമായ അയവായി കരുതപ്പെട്ടിരുന്നു. എന്നാൽ മിനിറ്റുകൾക്കകം പ്രസിഡന്റിന്റെ ഓഫീസ് ഈ പ്രസ്താവന തിരുത്തി.

