ടെഹ്‌റാൻ: ഇസ്രായേൽ-അമേരിക്കൻ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി മകൻ മുജ്തബ ഹൊസൈനി ഖമേനി ഇറാന്റെ പരമോന്നത നേതൃത്വത്തിലേക്ക് ഉയരുന്നത് ലോകം ഉറ്റുനോക്കുകയാണ്. ദീർഘകാലമായി തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് രാജ്യത്തിന്റെ നിർണ്ണായക തീരുമാനങ്ങളെ സ്വാധീനിച്ചിരുന്ന മോജ്തബയുടെ ഉദയം ഇറാന്റെ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവാണ്.(From the inner circle of power to the helm of Iran, Who is Mojtaba Khamenei?)
1969-ൽ ഇറാാനിലെ മഷാദിൽ ജനനം. അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്‌ലവിയുടെ ഭരണത്തിനെതിരെയുള്ള പോരാട്ടത്തിലൂടെ പിതാവ് അലി ഖമേനി പ്രമുഖനായി വളരുന്ന കാലത്തായിരുന്നു മോജ്തബയുടെ ബാല്യം. ഇറാാനിലെ പ്രമുഖ ഷിയാ മതപഠന കേന്ദ്രമായ ഖോമിലെ കേന്ദ്രങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി. ‘ഹോജ്ജതോലെസ്ലാം’ എന്ന വൈദിക പദവി ഇദ്ദേഹത്തിനുണ്ട്.
ഇറാൻ-ഇറാഖ് യുദ്ധകാലത്ത് സേവനമനുഷ്ഠിച്ച അനുഭവം മുജ്തബയ്ക്ക് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി അടുത്ത ബന്ധമുണ്ടാക്കാൻ സഹായിച്ചു. ഇറാന്റെ സുരക്ഷാ-സൈനിക വിഭാഗങ്ങളിൽ ഇദ്ദേഹത്തിനുള്ള സ്വാധീനം പരമോന്നത നേതാവാകാനുള്ള യാത്രയിൽ നിർണ്ണായകമായി. പൊതുവേദികളിൽ അപൂർവ്വമായി മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന മുജ്തബ, ഇറാന്റെ രാഷ്ട്രീയ നിയമനങ്ങൾ, തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ എന്നിവയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ യാഥാസ്ഥിതിക വിഭാഗങ്ങൾക്കും സൈനിക നേതൃത്വത്തിനും ഇടയിലുള്ള പ്രധാന കണ്ണിയായാണ് അദ്ദേഹം അറിയപ്പെടുന്നത്.
പരമോന്നത നേതാവായി മോജ്തബയെ തിരഞ്ഞെടുത്തതിനെതിരെ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. രാജവാഴ്ചയെ എതിർത്തുകൊണ്ട് സ്ഥാപിതമായ ഒരു റിപ്പബ്ലിക്കിൽ, മുൻ നേതാവിന്റെ മകൻ തന്നെ അധികാരമേൽക്കുന്നത് ഒരു പുതിയ ‘രാജവംശ’ മാതൃക സൃഷ്ടിക്കുമെന്ന് വിമർശകർ കരുതുന്നു. ഇറാന്റെ പരമോന്നത പുരോഹിത സ്ഥാനത്തിരിക്കാൻ ആവശ്യമായ മതപരമായ യോഗ്യതകൾ മോജ്തബയ്ക്കുണ്ടോ എന്ന കാര്യത്തിലും ചില പുരോഹിതർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പ്രമുഖ യാഥാസ്ഥിതിക രാഷ്ട്രീയക്കാരൻ ഹദ്ദാദ്-അദേലിന്റെ മകൾ സഹ്‌റയാണ് മോജ്തബയുടെ ഭാര്യ. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ കുടുംബപരമായും ഇദ്ദേഹത്തിന് കരുത്തേകുന്നു. പൊതുജനങ്ങളുടെ പരിശോധനകളിൽ നിന്ന് മാറി തികച്ചും സ്വകാര്യമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.
പിതാവിന്റെ കർക്കശമായ നയങ്ങൾ മോജ്തബ തുടരുമോ അതോ മാറിയ സാഹചര്യത്തിൽ ഇറാന് പുതിയൊരു ദിശാബോധം നൽകുമോ എന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്. അസംബ്ലി ഓഫ് എക്സ്പെർട്ട്സിന്റെ പിന്തുണയോടെ അധികാരമേൽക്കുന്ന ഇദ്ദേഹത്തിന് മുന്നിൽ ആഭ്യന്തരവും അന്തർദ്ദേശീയവുമായ വലിയ വെല്ലുവിളികളാണുള്ളത്.

